ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണമെന്നിരിക്കെ നിലവിൽ ഇത് സാദ്ധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നത് മാത്രമെ
അംഗീകരിക്കാനാവൂ എന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് പ്രതിപക്ഷം തടയുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ മറുവാദം.
പുലർച്ചെ ഒരു മണി വരെ പാർലമെന്റിൽ വനിതാ ബില്ലിൽ ചർച്ചകൾ നടന്നിരുന്നു. രാത്രി സംസാരിച്ച ഫ്രാൻസിസ് ജോർജ് എംപി വലിയ വിമർശനമുന്നയിക്കുന്നത് കണ്ടു സഭയിൽ. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ വിമർശനം.
വനിതാ സംവരണ ബില്ലിനോടല്ല, അനുബന്ധിച്ചുള്ള മണ്ഡല പുന:ർനിർണ്ണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ ഒരു കുറവ് വരുന്നതിലാണ് ആശങ്കകൾ പ്രതിപക്ഷം പങ്കുവെച്ചത്. എന്നാൽ, അങ്ങിനെ ഉണ്ടാകില്ലെന്ന ഉറപ്പാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയത്. വനിത സംവരണ ബിൽ ഭേദഗതി പാസായ ശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം പിമാരുടെ ആകെ എണ്ണം 129 ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ലോക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടകയുടെ സീറ്റ് 28 ൽ നിന്ന് 42 ആയി ഉയരുമെന്നും ഷാ കൂട്ടിച്ചേർത്തു. തമിഴ്നാടിന്‍റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും.
സർക്കാരിന്‍റെ നേതൃത്വത്തിൽ ജാതി സെൻസസ് നടക്കാൻ പോകുകയാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി നൽകുന്ന ഉറപ്പാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ 50 ശതമാനം വർദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നു. യു പി എ സർക്കാർ നടപ്പിലാക്കിയ മണ്ഡല പുനർനിർണയ നിയമമാണ് പിന്തുടരുന്നത്. മണ്ഡല പുനർനിർണയ ചട്ടങ്ങൾ നടപ്പാക്കിയത് യു പി എ സര്‍ക്കാരാണ്. യു പി എ സര്‍ക്കാരിന്‍റെ കാലത്താണ് ചട്ടങ്ങള്‍ പാസാക്കിയത്. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അതിനുള്ള അധികാരം ആർക്കുമില്ലെന്നും അമിത് ഷാ പറഞ്ഞു.
