Thursday, May 21, 2026

വടകരയിലെ വിവാദമായ ‘കാഫിര്‍’ പ്രചരണം ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പോലീസ്

Date:

കൊച്ചി: വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. ‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചതെന്നും വടകര പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചതായും പൊലീസ് പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത ‘പോരാളി ഷാജി ‘ എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ വഹാബിന്റേത് ഉള്‍പ്പടെ നാല് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. അമല്‍, മനീഷ്, റിബേഷ്, വഹാബ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.

2024 ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മിനുട്ടുകള്‍ക്കു ശേഷം ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അമല്‍ റാം എന്നായള്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു.

വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. അഡ്മിന്‍ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ വടകര പൊലീസ് വ്യക്തമാക്കി.

വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മത സ്പര്‍ധവളര്‍ത്തുകയാണ് ഈ സ്‌ക്രീന്‍ ഷോട്ടിലൂടെ ഇത് നിര്‍മിച്ചവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

“ജനകീയ പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ക്രിയാത്മകമായ പിന്തുണ’ – മുഖ്യമന്ത്രി വിഡി സതീശന് ആശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശനും        അദ്ദേഹത്തിൻ്റെ...

പുതിയ അഡ്വക്കേറ്റ് ജനറൽ അഡ്വ. ജാജു ബാബു, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫലി ; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമനങ്ങൾ...