Friday, April 24, 2026

ഹൈക്കോടതി മാർഗ്ഗനിർദ്ദേശം മാനിച്ച് ആനയെ ഒഴിവാക്കി ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്

Date:

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയെ ഒഴിവാക്കി തൃപ്പൂത്താറാട്ടെഴുന്നള്ളിപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങളെ തുടർന്നാണ് എഴുന്നള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കിയത്.

ആനയെഴുന്നള്ളിപ്പിനു പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് വനംവകുപ്പ് ദേവസ്വം ബോർഡിനെയും ഉപദേശക സമിതി ഭാരവാഹികളെയും അറിയിച്ചിരുന്നു. തുടർന്ന് തൃപ്പൂത്താറാട്ടിന്റെ സവിശേഷ പ്രാധാന്യം ചൂണ്ടിക്കാട്ടി കളക്ടർ അദ്ധ്യക്ഷനായ നിരീക്ഷണ സമിതിക്ക് ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതിക്കായി ദേവസ്വം കത്തു നൽകി. എന്നാൽ, ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ഈ കത്ത് പരിഗണിച്ചില്ല. തുടർന്ന് ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദ്ദേശ പ്രകാരം ദേവിയുടെയും മഹാദേവന്റെയും എഴുന്നള്ളത്ത് ആനയെ ഒഴിവാക്കി നടത്തുകയായിരുന്നു. മലയാള വർഷത്തിലെ ചെങ്ങന്നൂർ ദേവിയുടെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു.

ഒരേ ശ്രീകോവിലിൽ പരസ്പരം അഭിമുഖമായി അർദ്ധനാരീശ്വര സങ്കല്പത്തിൽ വാഴുന്ന മഹാദേവനും പാർവ്വതിയുമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവി രജസ്വലയാകുന്നതും തുടർന്നുള്ള ആഘോഷങ്ങളും ആറാട്ടും നാടിന്‍റെ തന്നെ ഉത്സവമാണ്. ക്ഷേത്രത്തിലെ നിത്യ പൂജകളുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ ദേവി രജസ്വലയായ അടയാളങ്ങൾ കണ്ടാൽ തൃപ്പൂത്താറാട്ടിനുള്ള ആഘോഷങ്ങൾ തുടങ്ങുകയായി. ആദ്യ മൂന്നു ദിവസങ്ങൾ ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതാണ് പതിവ്. പടിഞ്ഞാറേ നടയാണിങ്ങനെ അടയ്ക്കുന്നത്. തുടർന്ന് ഈ കാലയളവിലേക്കായി ദേവിയുടെ ചൈതന്യത്തെ ബലി ബിംബത്തിലേക്ക് മാറ്റും.

തൃപ്പൂത്തായ ശേഷം നാലാം ദിവസമാണ് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. നാലാം ദിവസം ദേവിയെ ആഘോഷപൂർവ്വം മിത്രപ്പുഴയിൽ കൊണ്ടുപോയി ആറാട്ട് നടത്തും. ആറാട്ടിനു ശേഷം കടവിലെ കുളപ്പുരയിൽ ആനയിച്ചിരുത്തും. തുടർന്നാണ് ദേവിയെ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കുന്നത്. ഇതേ സമയം തിരിച്ചെത്തുന്ന ദേവിയെ സ്വീകരിക്കാനായി മഹാദേവനും എത്തും. കിഴക്കേ ആനക്കൊട്ടിലിലാണ് ദേവൻ്റെ കാത്തുനിൽപ്പ്. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ്. ശേഷം പടിഞ്ഞാറേ നട വഴി ദേവി അകത്തേയ്ക്ക് കയറും, മഹാദേവൻ കിഴക്കേ നടവഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യത; ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർദ്ധിക്കാൻ സാദ്ധ്യതയെന്ന്  ആരോഗ്യവകുപ്പ്....

‘ഒഴിവാക്കാമെന്ന് പറഞ്ഞത് സാമ്പിൾ വെടിക്കെട്ട് ; യഥാർത്ഥ വെടിക്കെട്ട് മുറപോലെ നടക്കണം’ : പാറമേക്കാവ് ദേവസ്വം

തൃശൂർ : വെടിപ്പുര അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്...

ദൃക്‌സാക്ഷികളും തെളിവുകളുമില്ല; മാലേഗാവ് സ്‌ഫോടന കേസിൽ പ്രതികളുമില്ല, നാലു പേരേയും വെറുതെവിട്ടു

2006-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ നാലു പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ഇതോടെ 37...