സമാധാനത്തെ കൈയ്യകലത്തിൽ നിർത്തി അമേരിക്ക-ഇറാൻ യുദ്ധം കടുക്കുകയാണ്. സംഘർഷത്തിൻ്റെ കെടുതികൾ പേറാൻ വിധിക്കപ്പെട്ട മിഡിൽ ഈസ്റ്റ് തികഞ്ഞ ആശങ്കയിലുമാണ്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിലെയും ജോർദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇറാൻ സൈന്യത്തിൻ്റെ പ്രതിരോധം. ബുഷെഹറിന് മുകളിലൂടെ പറന്ന ഒരു അമേരിക്കൻ MQ-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായും ഇറാനിയൻ മാധ്യമങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) പറയുന്നു. ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തുള്ള രണ്ട് എണ്ണ ടാങ്കറുകൾ ഒരു മൈൻഫീൽഡിലൂടെ കടന്നുപോകുമ്പോൾ പൊട്ടിത്തെറിച്ച് തീപ്പിടിച്ചതായി ഇറാന്റെ സ്റ്റേറ്റ് ടിവിയും തസ്നിം വാർത്താ ഏജൻസിയും അവകാശപ്പെട്ടു.
ഇറാനിയൻ നാവികസേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് നീങ്ങിയ രണ്ട് ടാങ്കറുകളും ഒരു മൈൻഫീൽഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണമെന്ന് റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഇപ്പോഴും പൂർണ്ണമായും സുരക്ഷിതമല്ലെന്നും യുഎസ് സൈനിക നടപടി കാരണം അടച്ചിട്ടിരിക്കുകയാണെന്നും ഐആർജിസി അവകാശപ്പെടുന്നു.
കടലിലും ആകാശത്തും കരയിലുമായാണ് ഇപ്പോൾ യുഎസ് വ്യോമസേനയുടെ ആക്രമണം. ഇറാനിലെ പ്രധാന നഗരങ്ങളായ യാസ്ദ്, അഹ്വാസ് എന്നിവിടങ്ങളിലേക്ക് അമേരിക്ക മിസൈൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉച്ചത്തിലുള്ള സ്ഫോടന
പരമ്പരകൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യ ഇറാനിലെ ചരിത്രപ്രസിദ്ധ നഗരമായ യാസ്ദിൽ അഞ്ച് വലിയ സ്ഫോടനങ്ങൾ ഒന്നിനുപുറകെ ഒന്നായി കേട്ടതായാണ്
ഇറാനിലെ തസ്നിം വാർത്താ ഏജൻസി പറയുന്നത്. തെക്കുപടിഞ്ഞാറൻ ഫാർസ് പ്രവിശ്യയിലെ ലാസ് പ്രദേശത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് മറ്റൊരു സ്ഫോടനം സ്ഥിരീകരിച്ചത്. തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിലെ പ്രധാന നഗരമായ അഹ്വാസിലും യുഎസ് മിസൈലുക ആക്രമണം നടന്നതായി സ്ഥിരീകരണം വന്നിട്ടുണ്ട്.
സംഘർഷം നാശനഷ്ടങ്ങളും സമാധാന ജീവിതവും തകർത്ത് മുന്നേറുമ്പോഴും അത് തടയിടാനും സമാധാനം പുന:സ്ഥാപിക്കാനും ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ശ്രമം നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഖത്തറിൽ നിന്ന് സമാധാനത്തിനായുള്ള മുന്നൊരുക്ക വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും അത് വെറും അധരവ്യായാമമായി മാത്രം ഒതുങ്ങിപ്പോയതല്ലാതെ ഫലപ്രദമായതായി റിപ്പോർട്ടില്ല.
