തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിൽ ഭരണപക്ഷത്തെ രണ്ടു എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിമർശനമുയർത്തി പ്രതിപക്ഷം. ഇതിനു പുറമെ, സത്യപ്രതിജ്ഞാച്ചടങ്ങിനിടെ സന്ദർശക ഗാലറിയിൽ ആർപ്പുവിളിയും കൈയടിയും ഉയർന്നത് അച്ചടക്കലംഘനമാണെന്നും ആരോപിക്കുന്നു.
ആലുവ എം.എൽ.എ. അൻവർ സാദത്ത് പ്രതിജ്ഞയ്ക്കിടെ സത്യവാചകത്തിനു പുറമേ, ‘എന്റെ പ്രിയപ്പെട്ട ആലുവക്കാർക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു’ എന്ന് പറഞ്ഞതിലാണ് പരാതി. ഭരണഘടനയനുസരിച്ച് പ്രതിജ്ഞാവാക്യത്തിൽ ഒന്നും കൂട്ടിച്ചേർക്കാൻ പാടില്ല. അതിനാൽ, അൻവർ സാദത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ്റെ സത്യപ്രതിജ്ഞയെക്കുറിച്ചും ആക്ഷേപമുണ്ട്.
കുഞ്ഞികൃഷ്ണൻ്റെ പ്രതിജ്ഞ സമയത്ത് പ്രോടെം സ്പീക്കർ ജി. സുധാകരൻ ചെയറിൽ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. പ്രോടെം സ്പീക്കറുടെ അസാന്നിദ്ധ്യത്തിലുള്ള പ്രതിജ്ഞയ്ക്കു നിയമസാധുത ഇല്ലെന്നാണ് വാദം. ഇരുവരുടെയും പ്രതിജ്ഞ റദ്ദാക്കാനും വീണ്ടും സത്യവാചകം ചൊല്ലിക്കാനും ആവശ്യപ്പെട്ട് സ്പീക്കർക്കു പരാതി നൽകുമെന്ന് സി.പി.എം. വ്യക്തമാക്കി. വാക്കുകളോ വാചകങ്ങളോ പുതുതായോ അധികമായോ കൂട്ടിച്ചേർക്കാൻ പാടില്ല. വ്യതിചലനം വന്നാൽ, പ്രതിജ്ഞ അസാധുവാകും. വീണ്ടും പ്രതിജ്ഞയെടുക്കണം. അതേസമയം, പരാതി ഉയർന്നാൽ സ്പീക്കറുടെ തീരുമാനമായിരിക്കും നിർണ്ണായകം. സത്യപ്രതിജ്ഞയ്ക്കിടെ സന്ദർശക ഗാലറിയിലിരുന്ന് കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തത് സഭാമര്യാദയുടെ ലംഘനമാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്നു.
