ന്യൂഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഇതോടെ വിരാമമായി.
എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിനായിരുന്നെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ നിലപാടും സതീശനിലേക്ക് എത്താൻ ഹൈക്കമാൻഡിനെ നിർബ്ബന്ധിതരാക്കി.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത്രില്ലർ പോരാട്ടത്തിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാർട്ടിക്കുള്ളിലെ മത്സരം തെരുവിലും പ്രതിഫലിച്ചു. നേതാക്കളെ പിന്തുണച്ച് ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന കാഴ്ചകളും കണ്ടു. സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ അലയൊലികൾ നിറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊടുത്ത് പ്രമേയം പാസാക്കിയാണ് പിരിഞ്ഞത്. തുടർന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കൻ്, മുകുൾ വാസ്‌നിക് എന്നിവർ എം.എൽ.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി.
നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമായത്.
തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സിഎൽപി (CLP) യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകർ ഈ തീരുമാനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യും. ഇതിന് പിന്നാലെ വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
