ബംഗളൂരു : ടയർ മാറ്റാൻ റോഡരികിൽ നിർത്തിയ കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളും
സഹോദരങ്ങളുമായ മണിയൻതോട്ടിൽ ദിവ്യ ( 34 ), സഹോദരൻ ദീപക് ( 27 ) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 7 പേർക്കു പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 4ന് ബംഗളൂരു–സേലം പാതയിൽ ( എൻ എച്ച് 844 ) കൃഷ്ണഗിരി ജില്ലയിലെ ഗുരുബരപള്ളിയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ദിവ്യയുടെയും ദീപക്കിന്റെയും അച്ഛനായ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ രവീന്ദ്രൻ (59), അമ്മ പാർവതി ( 53 ) എന്നിവർക്കും പരിക്കുണ്ട്. ഇവരുടെ മറ്റൊരു മകളായ രമ്യ ( 34 ), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് ( 44 ), അമ്മ സരോജിനി ( 68 ), ദിവ്യ – വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് ( 12 ), അഖിൽദേവ് ( 9 ) എന്നിവർക്കും പരിക്കേറ്റു. സരോജിനിയുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നു. യാത്രാസംഘത്തിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗളൂരുവിൽ വിനോദയാത്രയ്ക്കായി എത്തിയ സംഘം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇടയ്ക്കുവെച്ച് കാറിന്റെ ടയർ പഞ്ചറായിരുന്നതിനാൽ മാറ്റിയിടാൻ വേണ്ടി റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ടയർ മാറ്റിക്കഴിഞ്ഞതിന് ശേഷം യാത്ര തുടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ലോറി വന്നിടിച്ചത്. അപകടത്തിൽ മരിച്ച ദിവ്യയും ദീപക്കും കാറിൽ കയറിയിരുന്നില്ല. വേഗത്തിൽ വന്ന ലോറി ഇവർക്കു മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു എന്നാണ് വിവരം. വണ്ടിക്കടിയിൽ കുടുങ്ങിയ ഇരുവരും തൽക്ഷണം മരിച്ചു. കാർ പൂർണ്ണമായി തകർന്നു.
കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ഗുരുവരപള്ളി പോലീസ് കേസെടുത്തു.
