പത്തനംതിട്ട : പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. റാന്നി മേഖലയിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി റാന്നി പോലീസ്. റാന്നിയിൽ വീണ്ടും വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നാണ് റാന്നി സിഐ നൽകുന്ന നിർദ്ദേശം.
ശനിയാഴ്ച പെയ്തിറങ്ങിയ കനത്തമഴയിൽ റാന്നി ടൗണും സമീപപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ മിക്കതിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ഞായറാഴ്ച പതുക്കെ വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസമായെന്ന് കരുതിയപ്പോഴാണ് വീണ്ടും രാത്രിയോടെ ജാഗ്രതാ നിർദ്ദേശം വരുന്നത്. കക്കാട്ടാറിൻ്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശബരിമലയിലേക്ക് വിലക്ക്
ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.
