[Photo Courtesy : PTI/X]
മധുരൈ : തമിഴ്‌നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിലുണ്ട്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിരുദുനദർ ജില്ലയിലെ കട്ടനാർപട്ടി ഗ്രാമത്തിലെ വനജ പടക്ക നിർമ്മാണ യൂണിറ്റിലാണ് സ്‌ഫോടനം നടന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിപ്പോയിരുന്നതായി പറയുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇതിനുള്ള തിരച്ചിൽ നടക്കുകയാണ്. സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
തമിഴ്‌നാട്ടിലെ വിരുദുനഗറിൽ ഏപ്രിൽ 13നും പടക്ക നിർമ്മാണശാലയിൽ സമാനമായ ഒരു സ്ഫോടനം നടന്നിരുന്നു. ഇതിൽ ആളപായമുണ്ടായില്ലെങ്കിലും മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. 13ന് രാവിലെ തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ കാനഞ്ചംപട്ടിക്ക് സമീപമുള്ള ഒരു പടക്ക നിർമ്മാണ യൂണിറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ലൈസൻസുള്ള യൂണിറ്റിൽ തന്നെയായിരുന്നു സ്ഫോടനം.
സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ നടത്താനും അടിയന്തര സഹായം നൽകാനുമായി അദ്ദേഹം സംഭവസ്ഥലത്തേക്ക് മന്ത്രിമാരെ അയച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ രാമചന്ദ്രനോടും തങ്കം തെന്നരസുവിനോടും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. അടിയന്തര സഹായം നൽകാൻ പ്രാദേശിക ജില്ലാ അധികാരികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.
