[Photo Courtesy : Facebook]
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശവകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്ത് വിവാദത്തിൽ.
‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികളിലും ദേശീയ പതാക ഉയർത്തുന്നതിനൊപ്പം ‘വന്ദേമാതരം’ ഒരുമിച്ച് ആലപിക്കണമെന്നും ഇതു സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം പൂർണ്ണമായി പാലിക്കണമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. ‘വന്ദേമാതരം’ പൂർണ്ണമായി പാടണമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ ഗീതത്തിലെ മതപരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന വരികൾ പാടുന്നതിന് എതിരായ നിലപാടാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശം പൂർണ്ണമായി പാലിച്ച് വന്ദേമാതരം ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്തു നൽകിയതാണ് വിവാദത്തിന് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 14ന് കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം സംസ്ഥാനത്തിന് അയച്ച കത്തിലെ നിർദ്ദേശങ്ങൾ അതേപടി ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്.
വീടുകളിലും സ്ഥാപനങ്ങളിലുമടക്കം ദേശീയ പതാക ഉയർത്തിയുള്ള ‘ഹർ ഘർ തിരംഗ’ ആഘോഷപരിപാടികൾ മുൻപ് കലക്ടർമാരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ തദ്ദേശ സ്ഥാപനങ്ങൾക്കാണ് അതിൻ്റെ ചുമതല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്തെഴുതിയത്.
