തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിൽ ഇന്നേക്ക് പതിനൊന്നാം ദിവസം. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനും മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനും വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനും വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകുകയാണ്.
നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായി വിപുലമായ തിരച്ചിൽ നടത്തിയ ഐഎൻഎസ് കൽപ്പേനി കപ്പലും നാവികസേനയുടെ സ്കൂബ സംഘവും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും ദൗത്യം ഞായറാഴ്ച വൈകീട്ടോടെ അവസാനിപ്പിച്ചു. തുടർന്ന്, നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും പരിശോധനയ്ക്കായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ ഇന്നും തുടരും.
അതേസമയം, ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കാനിരിക്കെ, മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി ജോണ്‍ വിമര്‍ശിച്ചു.
“ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹത്തിന് ഇതിനെ പറ്റിയുള്ള നോളേജ് ഇല്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ. മീഡിയ ഈ വിഷയത്തോട് കാണിക്കുന്ന ആത്മാര്‍ഥത പോലും വകുപ്പിലിരിക്കുന്നവര്‍ കാണിക്കുന്നില്ല എന്നുള്ളതാണ്.” – ജിജി പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും അവര്‍ പ്രതികരിച്ചു. സൈബര്‍ ബുള്ളിയിങ്ങ് ഞാന്‍ കാണുന്നില്ല. ആളുകള്‍ പറഞ്ഞറിയുന്നുണ്ട്. ഇത്രയും വിവരമില്ലാത്തവര്‍ കേരളത്തിലുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്. നിങ്ങള്‍ക്ക് വരുമ്പോഴും നിങ്ങള്‍ ഇങ്ങനെ തന്നെ സംസാരിക്കണം. 10 വര്‍ഷം മുന്‍പ് നടന്നിരുന്നെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് ഇപ്പോഴാണ് നടക്കുന്നത്. ബോധമില്ലാത്ത, വിവരമില്ലാത്ത നിങ്ങളുടെ കൈയില്‍ നെറ്റുണ്ടെന്നത് കൊണ്ട് എന്തും എഴുതി പിടിപ്പിക്കാമെന്നത് വിവരമില്ലായ്മയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. ഇന്ന് 10ാം ദിവസം, ഞങ്ങള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് മാത്രം നടക്കുന്ന ഊര്‍ജിതമായ തിരച്ചില്‍ എന്തുകൊണ്ട് ആദ്യത്തെ ദിവസം ഉണ്ടായില്ല എന്നതാണ് ഞാന്‍ ചോദിക്കുന്നത് – ജിജി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിഡി സതീശൻ വീണ്ടും അവഹേളിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ‘ആദ്യമായല്ല മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത്’ എന്നായിരുന്നു ഞായറാഴ്ച കൊച്ചിയിലെ പൊതുപരിപാടിയിലെ മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരിനെതിരെയും ഫിഷറീസ് വകുപ്പിനെതിരെയും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ രംഗത്തെത്തി.
