കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം നയിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്നാം ദിവസമാണ് പോലീസ് നടപടി. വിവാദപരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ടി.ജി മോഹൻദാസിനെതിരെ നടപടികൾ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
തിരുവനന്തപുരം സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലെ മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ – ഇങ്ങനെയായിരുന്നു വീഡിയോയിൽ മോഹൻദാസിൻ്റെ വാക്കുകൾ.
ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്ന മറ്റൊരു പരാമർശവും മോഹൻദാസ് നടത്തിയിരുന്നു. ഡൽഹിയിൽ ബലാത്സംഗം കൂട്ടബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നും മോഹൻദാസ് മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. വിവാദപരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ടി.ജി മോഹൻദാസിനെതിരേ നടപടികൾ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.
