തിരുവനന്തപുരം : പ്രിയദർശിനി സൗജന്യയാത്ര ഉദ്ഘാടനവുമായി സിപിഎം എംഎൽഎമാർ സഹകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകളുടെ സൗജന്യയാത്രയിൽ പറഞ്ഞതല്ല സർക്കാർ നടപ്പാക്കുന്നത്. മലബാർ മേഖലയിൽ ഓർഡിനറി ബസ്സുകൾ ഇല്ല, ഈ സൗജന്യ യാത്ര ആളെ പറ്റിക്കാനുള്ള പരിപാടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എല്ലാ ബസ്സിലും സൗജന്യയാത്ര നടത്താമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ വാഗ്ദാനം. എന്നാൽ ഏകദേശം ആയിരം ബസ്സുകളിൽ മാത്രമെ ഇപ്പോൾ സൗജന്യമുള്ളൂ. ഇത് ആളെ പറ്റിക്കുന്ന സമീപനമാണ്. നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് പിന്നോട്ടുപോവുകയാണ്. അതിനാൽ നാളത്തെ ഉദ്ഘാടനവുമായി സിപിഎം എംഎൽഎമാർ സഹകരിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ഇന്ദിര ഗ്യാരന്റിയിലെ പ്രധാന വാഗ്ദാനമായിരുന്നു കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സുകളിലാണ് ഇത് നടപ്പാക്കുന്നത്. ജൂൺ 15 മുതൽ സൗജന്യം പ്രാബല്യത്തിൽ വരും. ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാം. ബസിൽ കയറിയാൽ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം. പണം നൽകേണ്ടതില്ല. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകണം. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിട്ടുള്ളത.
