[Photo Courtesy : ANI/X]
പട്ലിപുത്ര : ബീഹാറിൽ പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് എത്തിയ ഉദ്യോഗാർത്ഥിക്കൾ പട്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറി. ട്രെയിനുകളുടെ കുറവും സർവ്വീസുകൾ വൈകിയതുമാണ് ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത്. ഉദ്യോഗാർത്ഥികൾ റെയിൽവെ ട്രാക്കിലേക്ക് അതിക്രമിച്ച് കയറി ട്രെയിനുകൾ നിർത്തുകയും കല്ലെറിയുകയും ചെയ്തു. പരീക്ഷയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ട്രെയിൻ നശിപ്പിച്ചു. കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമം അതിര് വിട്ടതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചു.
രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ രാത്രിയിൽ സ്റ്റേഷനിൽ എത്തി. ആവശ്യത്തിന് ട്രെയിൻ സർവ്വീസുകളുടെ അഭാവത്തിലും ഉള്ള ട്രെയിനുകൾ വൈകിയതിലും ആശങ്കയിലായ ഉദ്യോഗാർത്ഥികൾ പരീക്ഷ നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു. പട്‌ലിപുത്രയിൽ നിന്ന് കതിഹാറിലേക്കുള്ള പരീക്ഷാ സ്‌പെഷ്യൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. ഇത് ഉദ്യോഗാർത്ഥികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് കോപാകുലരായ വിദ്യാർത്ഥികൾ പട്‌ലിപുത്ര-കതിഹാർ പരീക്ഷാ സ്‌പെഷ്യൽ ട്രെയിനിന് മുന്നിലുള്ള ട്രാക്കിൽ ഇരുന്നു റെയിൽവെ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

ബഹളത്തിനിടെ ചിലർ ട്രെയിൻ നശിപ്പിക്കുകയും കല്ലെറിയാൻ തുടങ്ങുകയും ചെയ്തതോടെ സ്ഥിതിഗതികൾ മോശമായി. . സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നിരവധി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതെ വന്നതോടെ സംഘർഷം അവസാനിപ്പിക്കാൻ പോലീസിന് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവയ്ക്കേണ്ടി വന്നു. ഏറ്റുമുട്ടലിൽ ഇൻസ്പെക്ടർ ജനറൽ ജിതേന്ദ്ര റാണയ്ക്കും രൂപാസ്പൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജിനും നിസ്സാരമായി പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രക്ഷോഭകാരികളായ ഉദ്യോഗാർത്ഥികളെ സമാധാനിപ്പിക്കാൻ പോലിസിനായത്. തുടർന്ന് റെയിൽവെ ഭരണകൂടം വിദ്യാർത്ഥികളെ അവരുടെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുകയായിരുന്നു.
