വാഷിങ്ടൺ : യു എസ് – ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനത്തിൻ്റെ പുലരി പിറക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പഹോർമുസ് കടലിടുക്കിലൂടെ പതിവ് പോലെ എണ്ണക്കപ്പലുകൾ സുഗമമായി കടന്നുപോകുമെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ദൃഢത കൈവരുമെന്നും കരുതാം.
കരാർ ഒപ്പുവച്ചുകഴിഞ്ഞാൽ, ആഗോള ഷിപ്പിംഗിനായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വെയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരാർ സഹായിക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് യുഎസ്-ഇറാൻ ബന്ധത്തിൽ ഇത് ഗണ്യമായ മാറ്റമുണ്ടാക്കുമെന്നും യു എസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
“ഭാവിയിൽ ഇറാനുമായും മുഴുവൻ മിഡിൽ ഈസ്റ്റുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയെല്ലാം വേഗത്തിലും, എളുപ്പത്തിലും, സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഇറാനെക്കുറിച്ചുള്ള മുൻകാല യുഎസ് നയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒപ്പുവെയ്ക്കൽ പ്രക്രിയ വേഗത്തിലും, എളുപ്പത്തിലും സുഗമമായും മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. അതേസമയം അങ്ങനെ സംഭവിച്ചില്ലെങ്കിൽ ബദലുകൾ ആവർത്തിക്കുമെന്നുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്.
