ന്യൂഡൽഹി: ഒടുവിൽ ഡി.കെ. ശിവകുമാറിന് അനുകൂലമായി ചർച്ച വഴിതിരിഞ്ഞു. സിദ്ധരാമയ്യക്ക് പകരം കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായും
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടൽ കരാറിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇരുനേതാക്കളും രണ്ടര വർഷം വീതം മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നേക്കും. ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും ബംഗളൂരുവിലെത്തും. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന നിർണ്ണായക യോഗത്തിന് ശേഷം ശിവകുമാർ ബംഗളൂരുവിലേക്ക് തിരിച്ചു.
രാഹുൽ ആവശ്യപ്പെടുമ്പോൾ താൻ രാജിവെക്കുമെന്ന് തുടക്കം മുതലേ പറഞ്ഞിരുന്നതാണെന്നും, ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ട സ്ഥിതിക്ക് താൻ ഉടൻ ഒഴിയുമെന്നും സിദ്ധരാമയ്യ അടുത്ത അനുയായികളോട് പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവകുമാറുമായും സിദ്ധരാമയ്യയുമായും പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ രാഹുൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
