ന്യൂഡൽഹി : സി ബി എസ് സി പരീക്ഷാഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സമർപ്പിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഉൾപ്പെട്ട അപേക്ഷകളുടെ നിലവിലെ വിവരങ്ങൾ പുറത്തുവിട്ട് ബോർഡ്. മെയ് 26ന് വൈകുന്നേരം 6 മണിക്ക് പുറത്തിറക്കിയ വിവരങ്ങൾ അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള പോർട്ടലിലൂടെയും രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലൂടെയും മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിക്കുന്നതിന് 4,04,319 അപേക്ഷകൾ ലഭിച്ചതായി ബോർഡ് വ്യക്തമാക്കി. ഇതിൽ 11,31,961 ഉത്തരക്കടലാസുകൾക്കായി വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നു. ഇതിൽ 8,98,214 ഉത്തരക്കടലാസുകൾ ഇതിനകം തന്നെ ഡിജിറ്റലായി പങ്കുവച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളിലെ നടപടികൾ മെയ് 27-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും സി.ബി.എസ്.ഇ അറിയിച്ചു. മാർക്ക് വെരിഫിക്കേഷനും ഉത്തരക്കടലാസുകളുടെ പുന:ർമൂല്യനിർണ്ണയത്തിനുമുള്ള പോർട്ടൽ മെയ് 29ന് പ്രവർത്തനക്ഷമമാകുമെന്നും ബോർഡ് വ്യക്തമാക്കി.
മെയ് 13-നാണ് 2026 സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ ഏകദേശം 3% കുറവായിരുന്നു. ഈ വർഷം, ബോർഡ് ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) എന്ന പുതിയ മൂല്യനിർണ്ണയ സംവിധാനം അവതരിപ്പിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ അവരുടെ സ്കോറുകളെ കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. ചിലർ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചുവെന്ന് ആരോപിച്ചു. മൂല്യനിർണ്ണയ പ്രക്രിയയെയും പുതിയ സംവിധാനത്തെയും കുറിച്ച് സ്കൂളുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നുവന്നു.
ഫല പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, മെയ് 15 ന്, വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി സിബിഎസ്ഇ ഉദ്യോഗസ്ഥർ ഒരു പത്രസമ്മേളനം നടത്തി. സുതാര്യത വർദ്ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നടപടികൾ ബ്രീഫിംഗിനിടെ ബോർഡ് പ്രഖ്യാപിച്ചു. അതിൽ മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികൾക്ക് നൽകാനുള്ള തീരുമാനവും ഉൾപ്പെടുന്നു.
സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ അപാകതകളുണ്ടെന്ന് ചില വിദ്യാർത്ഥികൾ ആരോപിച്ചതോടെയാണ് സി.ബി.എസ്.ഇ-യുടെ പുന:ർമൂല്യനിർണ്ണയ സംവിധാനത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഉത്തരക്കടലാസുകളിലെ കൈയക്ഷരത്തിൽ പൊരുത്തക്കേട്, പേജുകൾ നഷ്ടപ്പെടൽ, ഉത്തരക്കടലാസുകൾ ലഭിക്കാൻ വൈകൽ തുടങ്ങിയ പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇത് ഓൺ-സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ സുതാര്യതയെ കുറിച്ചുള്ള വിപുലമായ ചർച്ചകൾക്കും വഴിതുറന്നു. എന്നാൽ, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ വിശദീകരിക്കുന്നത്
