മുംബൈ : 15 വയസ്സിലെ ബാറ്റിങ് വിസ്മയം തീർത്ത വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ട്വൻ്റി20 ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. വൈഭവ് കേവലം ഒരു ഭാവി വാഗ്ദാനം മാത്രമല്ല, മറിച്ച് ഇപ്പോൾത്തന്നെ അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ പ്രാപ്തനാണെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു.
വൈഭവിന്റെ പ്രായത്തെക്കുറിച്ച് വേവലാതിപ്പെടാതെ അവന്റെ ബാറ്റിങ് മികവിനെയാണ് സെലക്ടർമാർ നോക്കേണ്ടതെന്ന് ഗവാസ്‌കർ പറഞ്ഞു. തന്നെക്കാൾ 15 വയസ് കൂടുതൽ പ്രായമുള്ളവർക്കും അന്താരാഷ്ട്ര പരിചയമുള്ള ബൗളർമാർക്കുമെതിരേ വൈഭവ് നടത്തുന്ന മികച്ച പ്രകടനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈവർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വൻ്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിന് ഇടം നൽകണമെന്ന് അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു. ട്വൻ്റി20 ക്രിക്കറ്റിൽ കളിക്കാൻ വൈഭവ് പൂർണസജ്ജനാണെന്ന് ഗവാസ്‌കർ അടിവരയിട്ട് പറയുന്നു.
വൈഭവിന്റെ ബാറ്റിങ്ങിലെ ഏറ്റവും വലിയ പ്രത്യേകത അവന്റെ ഭയമില്ലാത്ത സമീപനമാണ്. പാർക്കുകളിലും മറ്റും കുട്ടികൾ കളിക്കുന്നതുപോലെ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കാതെ ആക്രമിച്ച് കളിക്കാനുള്ള അവന്റെ മനോഭാവത്തെ ഗവാസ്‌കർ അഭിനന്ദിച്ചു. അവനിലെ ആ ‘കുട്ടിത്തം’ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വൈഭവ് വെറുമൊരു ‘സ്ലോഗർ’ അല്ല, മറിച്ച് മികച്ച സാങ്കേതിക തികവുള്ള ഒരു ‘ഹിറ്റർ’ ആണെന്ന് ഗവാസ്‌കർ ചൂണ്ടിക്കാട്ടി. സ്‌ട്രെയ്റ്റ് ബാറ്റ് ഉപയോഗിച്ച് പന്തിനെ അടിച്ചകറ്റാനുള്ള അവന്റെ കഴിവും പന്തിന്റെ വേഗതയ്ക്കനുസരിച്ച് ക്രമീകരിക്കുന്ന മികച്ച ഫൂട്ട്‌വർക്കും വൈഭവിനെ മികച്ച കളിക്കാരനാക്കുന്നതായും ഗാവസ്കർ അഭിപ്രായപ്പെട്ടു.
