Friday, May 29, 2026

‘പി.എ നിയമന വിവാദം അടിസ്ഥാനരഹിതം’ ; കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണവുമായി എൻ ശക്തൻ എംഎൽഎ

Date:

തിരുവനന്തപുരം : പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എൻ ശക്തൻ എംഎൽഎ രംഗത്ത്. ഇടതുപക്ഷക്കാരനായ ജയദാസിനെ പിഎ ആയി നിയമിച്ചെന്ന ആരോപണമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ശക്തനെതിരെ ഉയർത്തിയത്. എന്നാൽ ഈ പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് ശക്തൻ പറഞ്ഞു. പിഎ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും, നെയ്യാറ്റിൻകരയിൽ തന്നെ  സ്ഥാനാർത്ഥിയാക്കാതിരിക്കാൻ ശ്രമിച്ചതും, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയതും ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ്. അവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും  ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ശക്തൻ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത്. ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്. എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്- ശക്തൻ ആരോപിച്ചു.

എൻ ശക്തൻ എം എൽ എ യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:

പ്രിയമുള്ളവരേ, 

എന്റെ PA നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി നടക്കുന്ന തെറ്റായ പ്രചരണങ്ങളുടെ യഥാർത്യം ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നതിനാണ് ഈ കുറിപ്പ്. അന്തരിച്ച ജി കാർത്തികേയൻ നിയമസഭ സ്പീക്കർ ആയിരുന്ന കാലഘട്ടതാണ് അഗ്രിക്കൾച്ചർ ഓഫീസർ ആയി ശ്രീ ജയദാസിനെ നിയമസഭയിൽ നിയമിച്ചത് തുടർന്ന് ഞാൻ സ്പീക്കർ ആയിരുന്ന സമയത്തും അഗ്രികൾച്ചർ ഓഫീസർ ആയി പ്രവർത്തിച്ചു.തുടർന്ന് വന്ന ഇടതുപക്ഷ സർക്കാർ ജയദാസിനെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്തു അവിടെ 6 വർഷം ജോലി ചെയ്തു.
ശ്രീ ജയദാസ് ഇടത്പക്ഷക്കാരൻ ആണെങ്കിൽ ശ്രീ ജി കാർത്തികേയൻ നിയമസഭയിൽ അഗ്രിക്കൾച്ചർ ഓഫീസർ ആയി നിയമിക്കുമോ? ഇടത്പക്ഷക്കാരൻ ആണെങ്കിൽ ഇടത് പക്ഷ സർക്കാർ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ?  തികഞ്ഞ കോൺഗ്രസ്സ് അനുഭാവമുള്ള കുടുംബത്തിലെ വ്യക്തിയാണ് ജയദാസ് ഇദ്ദേഹത്തിന്റെ കുടുംബം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാട്ടാക്കടയിൽ MR ബൈജുവിന് വേണ്ടിയും,നേമത്ത് ശബരിനാഥന് വേണ്ടിയും നെയ്യാറ്റിൻകരയിൽ എനിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവരാണ്. സോഷ്യൽ മീഡിയ വഴി അസത്യപ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം രാഷ്ട്രീയമായി എന്നെ അപമാനിക്കുക എന്ന് മാത്രമാണ്.

നെയ്യാറ്റിൻകരയിൽ ഞാൻ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോൾ തന്നെ എന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രെമിച്ച ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങൾക്ക് പിന്നിൽ. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത് ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചത്.
എന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണ്. നെയ്യാറ്റിൻകരയിലെ ജനങ്ങൾ നൽകിയ അംഗീകാരത്തിൽ വിറളിപൂണ്ട് നാടിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഉള്ള നുണ പ്രചാരണങ്ങൾ നടത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ പ്രിയപ്പെട്ട ജനങ്ങളും പാർട്ടിക്കാരും തയ്യാറാകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 

Share post:

Popular

More like this
Related

സമാധാനം ഇനിയുമകലെ! ; യുഎസ് വിമാനം വെടിവച്ചിട്ടതായി ഇറാൻ, നിഷേധിച്ച് പെൻ്റഗൺ

ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും...