ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും തമ്മിലുള്ള സംഘർഷം മറുഭാഗത്ത് രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ, ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ്റെ പ്രത്യാക്രമണവും ലോകം കണ്ടതാണ്. ഇപ്പോളിതാ, ബുഷെഹർ പ്രവിശ്യയിലെ ജാം പ്രദേശത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഒരു യുഎസ് സൈനിക വിമാനം വെടിവച്ചിട്ടതായി ഇറാനിയൻ വാർത്താ ഏജൻസികളായ തസ്നിമും ഫാർസും അവകാശപ്പെട്ടിരിക്കുന്നു. എന്നാൽ, ഇറാൻ്റെ അവകാശവാദങ്ങളെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
“ഇന്ന് രാത്രി, വ്യോമ പ്രതിരോധ സംവിധാനം ഒരു ശത്രു യുദ്ധവിമാനത്തെ തടഞ്ഞു വിജയകരമായി വെടിവച്ചു വീഴ്ത്തി.” അത് ഒരു അമേരിക്കൻ വിമാനമാണെന്ന് ഇറാൻ അവകാശപ്പെടുന്നതായി ജാം കൗണ്ടി ഗവർണർ മസൂദ് ടാംഗെസ്താനിയെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
60 ദിവസത്തെ താൽക്കാലിക വെടിനിർത്തലും ഹോർമുസ് കടലിടുക്ക് തുറക്കലും ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ റിപ്പോർട്ടുകൾ പുറത്തുവന്ന അതേ സമയത്താണ് പുതിയ സംഭവവികാസങ്ങൾ എന്നത് ശ്രദ്ധേയം. വ്യാഴാഴ്ചയും ഇറാന്റെ എണ്ണ വ്യാപാരത്തിനെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനിയൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്ന എട്ട് കപ്പലുകളെ യുഎസ് ട്രഷറി വകുപ്പ് കരിമ്പട്ടികയിൽ പെടുത്തി. മാർഷൽ ദ്വീപുകൾ, കൊമോറോസ്, പനാമ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ടാങ്കറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇറാൻ തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഈ ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കുന്നു.
