തിരുവനന്തപുരം : 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കാനും യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പകളും പ്രഖ്യാപനത്തിലുണ്ട്. കൂടാതെ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്തെ ആദ്യത്തെ പ്രത്യേക വകുപ്പും രൂപീകരിക്കും. വികസനവും ജനക്ഷേമവും സമതുലിതമായി കൊണ്ടുപോകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.
പതിനായിരത്തിലധികം ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) ആഗോളതലത്തിൽ മത്സരക്ഷമത കൈവരിക്കാൻ പിന്തുണ നൽകുന്നതിനൊപ്പം, കൃഷിയെ ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവിലയും മികച്ച സംഭരണ സംവിധാനങ്ങളും ഉറപ്പാക്കും. വന്യജീവി ആക്രമണങ്ങൾ നേരിടുന്ന കർഷകർക്ക് പ്രത്യേക ആശ്വാസവും ഉണ്ടാകും. വനിതാ കർഷകരെ ശാക്തീകരിക്കാൻ ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും. ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ ക്രോപ്പ് സർവ്വെ, സോയിൽ ടെസ്റ്റിംഗ് പോളിസി, സുഗന്ധവ്യഞ്ജന പാർക്കുകൾ എന്നിവയിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട്. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം. കേരളത്തെ സിനിമ ഷൂട്ടിങ് ഡെസ്റ്റിനേഷൻ ആക്കും. സമഗ്ര സിനിമ നയം രൂപീകരിക്കും.
