വിഴിഞ്ഞം തുറമുഖത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ സംഗതികളെല്ലാം രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്ത് കിട്ടിയ അടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിഴിഞ്ഞവും അദാനിയുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ടെന്ന് നമ്മള്‍ ധരിക്കുന്നതാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പോലും അധികാരത്തില്‍ വരികയാണെങ്കില്‍ എങ്ങനെ അദാനിക്ക് വേണ്ടി കൊള്ള നടത്താമെന്ന ഗൂഢാലോചന അരങ്ങേറിയിരുന്നുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ഒരു പ്രത്യേക വിമാനത്തില്‍ വി ഡി സതീശന്‍ മംഗലാപുരത്ത് പോയി അദാനിയുടെ വക്താക്കളെ കാണണമെങ്കില്‍ അതിനു പിന്നില്‍ ചെറിയ കാര്യങ്ങളൊന്നുമല്ല ഉള്ളത്. നമുക്കാണ് ആശയക്കുഴപ്പം. വിഴിഞ്ഞത്ത് വി ഡി സതീശന് ഒരു ആശയക്കുഴപ്പവുമില്ല – ബ്രിട്ടാസ് പറഞ്ഞു. വകുപ്പുകള്‍ വിഭജനം ചെയ്തപ്പോള്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകള്‍ തന്ത്രപരമായി സതീശന്‍ കൈയില്‍ വച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. “ആസൂത്രിതമായാണ് ഇത്. തുറമുഖം, നിയമം, ധനം തുടങ്ങിയ മൂന്ന് വകുപ്പുകള്‍ കൈവശം വെച്ചത് ഇക്കാര്യം കൊണ്ടാണ്.”
“അദ്ദേഹത്തിന്റെ ഈ ചെയ്തി ഇവിടെ വലിയ വാചകമടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുള്ള അടിയാണ്. ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ ഡി രാജയെയും എന്നെയും നോക്കി അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മണ്ടത്തരമാണെങ്കിലും അദ്ദേഹം പറഞ്ഞല്ലോ. കേരളത്തിലേക്ക് അദാനിയെ ആനയിച്ചതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഇടതുപക്ഷത്വം ചോര്‍ന്ന് പോയി എന്നുപറഞ്ഞത് എന്ന്. വസ്തുതാപരമായ പിഴവുകളോടെ അദ്ദേഹം പറഞ്ഞതാണിത്. എത്രകണ്ട് അദാനിക്കെതിരെയുള്ള നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണിത്. അദ്ദേഹത്തിന്റെ ചെകിട്ടത്ത് കിട്ടിയിട്ടുള്ള അടിയാണ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അദാനിക്ക് വേണ്ടി നടത്തിയിട്ടുള്ള സംഗതികളെല്ലാം.” ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
