•
ന്യൂഡൽഹി : ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സിജെപിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം. വിശദമായ വാദം ചൊവ്വാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സിആർപിഎഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സിആർപിഎഫിന്റെ ആഭ്യന്തര റിപ്പോർട്ട്. സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർഎഎഫ് വിലയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം മാർച്ചിൽ ഇല്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർഎഫ്എഫ് വിലയിരുത്തി.
മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ സേനാ നടപടികളെ വിലയിരുത്താൻ ആർഎഫ് ഇൻസ്പെക്ടർ ജനറൽ വിളിച്ച യോഗത്തിൽ നിർദേശം നൽകി. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ സേനംഗങ്ങൾക്കും പരിക്കേറ്റു. അതേസമയം സമരത്തിനിടെ പരിക്കേറ്റ ആർ എം എൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
