കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും സർവ്വീസിൽ നിന്ന് പുറത്ത്. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് ഇപ്പോൾ പുറത്താക്കപ്പെട്ട അദ്ധ്യാപിക. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവർത്തകയും മരുതോങ്കര സ്വദേശിയുമായ കീർത്തനയേയും വടകര പോലീസിന്റെ പിടിയിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
പിടിയിലായ കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയിൽ എത്തിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായാണ് കാവ്യയുടെയും കീർത്തനയുടെയും ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്.
ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കീർത്തനയുടേയും കാവ്യയുടേയും അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയെ റിമാൻഡ് ചെയ്ത ഉടൻതന്നെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. എങ്കിൽ മാത്രമേ ഇനി കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്.
