തിരുവനന്തപുരം : ഡൽഹി ജന്തർ മന്ദറിൽ സമരം ചെയത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന ആർഎസ്എസ് നേതാവ് ടി.ജി.മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ്. സൈബർ സെൽ ഐജി പി.പ്രകാശ് അന്വേഷിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ
പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ടി.ജി.മോഹൻദാസിനെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും പരാതി നൽകിയിരുന്നു.
“ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം.” – ഇങ്ങനെയായിരുന്നു ആർ എസ് എസ് സൈദ്ധാന്തികൻ്റെ ഒരു യൂട്യൂബ് ചാനലിലൂടെയുള്ള പരാമര്‍ശം. സമരം നയിച്ചവർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്ന് അധിക്ഷേപിച്ചും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് സംസാരിച്ചിരുന്നു.
