[Photo Courtesy : X]
ബോർഡോ: കൊടുംചൂടിൻ്റെ പിടിയിലമർന്ന ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഈ വാരാന്ത്യത്തിൽ മാത്രം 350,000-ൽ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. ഫ്രാൻസിൽ 98,000 ഹെക്ടർ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. നിരവധി അഗ്നിശമന വാഹനങ്ങൾക്ക് പുറമെ വിമാനങ്ങളിൽ നിന്നുപോലും വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നത് ആശങ്കയുണർത്തുന്നു.

ഫ്രാൻസിലെ പ്രധാനനഗരമായ ബോർഡോയ്ക്ക് 15 കിലോമീറ്റർ അകലെ വരെ തീയെത്തി. മേഖലയിൽ ചെറിയതോതിൽ മഴലഭിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസം പകർന്നെങ്കിലും പുതിയ ഉഷ്ണതരംഗം പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ തീ പൂർണ്ണമായും അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു. 8.5 ലക്ഷം താമസക്കാരുള്ള ബോർഡോ ഉടൻ ഒഴിപ്പിക്കേണ്ടിവരില്ലെന്ന് കരുതുന്നതായി മേയർ അറിയിച്ചു.

തീയണയ്ക്കാനുള്ള ശ്രമങ്ങളുമായി 2500 അഗ്നി രക്ഷാസേനാംഗങ്ങളും 1500 സൈനികരും 1200 പോലീസുകാരും രംഗത്തുണ്ട്. ഈ മാസം 22-നാണ് ഫ്രാൻസിലെ ഗിറോണ്ടിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ടിതേസമയത്ത് സ്പെയിനിലും വലിയ കാട്ടുതീയുണ്ടായി. 24-ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലുമായി ഇതുവരെ മൂന്നുപേർ മരിച്ചു. ഫ്രാൻസിൽ 84 അഗ്നിരക്ഷാസേനാഗംങ്ങൾക്ക് പൊള്ളലേറ്റു. ബോർഡോ ഉൾപ്പെടുന്ന ഗിറോണ്ട് മേഖലയിലും മഡ്രിഡിന് സമീപമുള്ള മധ്യസ്പെയിനിലുമാണ് കൂടുതൽ നാശനഷ്ടം. ഫ്രാൻസിലെ പ്രധാന വൈൻ ഉത്പാദന മേഖലയാണ് ഗിറോണ്ട്.
ഗിറോണ്ടിലെയും ലാൻഡസിലെയും വിനാശകരമായ തീപ്പിടുത്തങ്ങളിൽ മൃഗങ്ങളും ബലിയാടായി. നിരവധി മൃഗങ്ങൾ ഇതിനകം തീചൂളയിൽ ചത്തുവീണു. കാട്ടുതീ പടരുന്നതിനെ തുടർന്ന് മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് പലായനം ചെയ്യേണ്ട ഗതികേടിലാണ്.
