കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പിടികൂടി പോലീസ്. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ
സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് യുവാക്കൾ പിടിയിലായത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും എൺപത്തിഎട്ടായിരം രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ, അബു താഹിർ, സിവിൽ പോലീസ് ഓഫീസർമാരായ രാജു, അൻഷാദ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
