തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ ദിനമായ മെയ് 4 ന് നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് പുറത്തു വരും. ബുധനാഴ്ച നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കൂടി തീരുന്നതോടെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കുമെന്നതാണ് ഇന്നിൻ്റെ പ്രത്യേകത. 2021 ലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു എന്നത് ശ്രദ്ധേയം. കേരളത്തിലേത് അടക്കം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെയെല്ലാം എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നറിയാം. അഞ്ചിലധികം ഏജൻസികൾ തയ്യാറാക്കി സ്വരൂക്കൂട്ടിവെച്ച എക്സിറ്റ് പോൾ ഫലങ്ങൾ വൈകുന്നേരത്തോടെ പുറത്തുവരുന്നതോടെ മെയ് 4 വരെ ടെലിവിഷനകത്തും പുറത്തും നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഇനി ആ വഴിക്കാവും.
വൈകീട്ട് 06:30 ഓടെയാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ വന്നു തുടങ്ങുക. ഇന്ത്യ ടുഡെ, ടൈംസ് നൗ, എൻഡിടിവി, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ ഫലങ്ങളും ഇതോടൊപ്പം പുറത്തുവരും.
2021ൽ പുറത്തു വന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ച ഫലങ്ങൾ സംസ്ഥാനത്ത് യാഥാർത്ഥ്യമായതാണ് നമുക്ക് മുന്നിലുള്ള അനുഭവം. എൽഡിഎഫിൻ്റെ തുടർഭരണമാണ് 11 എക്സിറ്റ് പോളുകളിൽ ആറും പ്രവചിച്ചത്. 104 – 120, 93 – 111, 84 – 92, 72 – 80, 72 – 79, 71 – 77 എന്നിങ്ങനെയായിരുന്നു പ്രവചനങ്ങൾ. ഒരു എക്സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും എൽഡിഎഫിന് നേരിയ വിജയവുമായിരുന്നു. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. അതേസമയം എൻഡിഎയെ സംബന്ധിച്ച പ്രവചനങ്ങൾ ഭൂരിഭാഗവും പിഴച്ചു. എൻഡിഎയ്ക്ക് സീറ്റ് ലഭിക്കുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും ഒരു സീറ്റിലും വിജയിച്ചില്ല.
ഇത്തവണവോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവ്വെഫലങ്ങൾ എൽഡിഎഫിനും യുഡിഎഫിനും സാദ്ധ്യത കൽപ്പിക്കുന്നതായിരുന്നു എന്നതാണ് ആകാംക്ഷക്ക് ഇടയാക്കുന്നത്. അതുകൊണ്ടു തന്നെ എക്സിറ്റ് പോളുകൾ അറിയാനുള്ള കാത്തിരിപ്പിന് ചൂടേറും. കാത്തിരുന്ന് കാണാം, ആരുവാഴും ആര് വീഴുമെന്നത്.
