വാഷിങ്ടൺ : പശ്ചിമേഷ്യൻ ദൗത്യത്തിലുള്ള അമേരിക്കൻ വിമാനവാഹിനി കപ്പൽ ‘യുഎസ്എസ് അബ്രഹാം ലിങ്കണി’നെ തിരികെ വിളിക്കാൻ യുഎസ്. യുഎസ്എസ് ലിങ്കണിലെ നാവികരുടെ മനോവീര്യം തകരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പകരം ‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ പശ്ചിമേഷ്യയിലേക്ക് നീങ്ങും.
250-ലധികം ദിവസമായി കടലിൽ തുടരുകയാണ് യുഎസ്എസ് അബ്രഹാം
ലിങ്കണിലെ നാവികർ. ഇവർ കപ്പലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും വിവരം പുറത്തു വന്നിരുന്നു. മോശം ജീവിത സാഹചര്യങ്ങളാണ് കപ്പലിലുള്ളത്. ചില നാവികർ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ്എസ് ലിങ്കണിന് പകരമുള്ള ‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ ഇതിനകം തന്നെ പുറപ്പെട്ടിട്ടുണ്ട്. എന്നാൽ, ലിങ്കണിലെ പ്രശ്നങ്ങൾ മൂലമല്ല ഈ നടപടിയെന്ന വാദവും യുഎസ് ഉദ്യോഗസ്ഥർ ഉയർത്തുന്നു.
2025 നവംബർ 21-നാണ് സാൻ ഡീഗോയിൽ നിന്ന് അയ്യായിരത്തോളം നാവികരുമായി യുഎസ്എസ് അബ്രഹാം ലിങ്കൺ പുറപ്പെട്ടത്. ആദ്യത്തെ നീക്കം പസഫിക് മേഖലയിലേക്കായിരുന്നു. ഇതിനിടെ ഫെബ്രുവരി 28-ന് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചു. ഇതോടെ ഗതി മാറ്റി കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചുവിട്ടു. 200-ലധികം ദിവസമായി കപ്പൽ ഒരു തുറമുഖത്തും അടുപ്പിച്ചിട്ടില്ല. ഇത് നാവികർക്ക് വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ നാവികരുടെ കുടുംബാംഗങ്ങളും നാട്ടിൽ പ്രതിഷേധിക്കുന്നുണ്ട്. നാവികർക്കിടയിൽ മാനസിക സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും വർദ്ധിക്കുന്നതായി കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാൻ ഡീഗോയിൽ കുടുംബാംഗങ്ങൾ ചേർന്ന് ഒരു യോഗം നടത്തുകയുമുണ്ടായി. കപ്പൽ എപ്പോൾ മടങ്ങിയെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് യാതൊരു വ്യക്തതയുമില്ലാത്തത് കുടുംബാംഗങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്.
കപ്പലിൽ അവശ്യസാധനങ്ങൾ പോലും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ഉപയോഗത്തിന് ലഭിക്കുന്നത് മലിനജലമാണ്. പ്ലംബിംഗ് പ്രശ്നങ്ങൾ, സുരക്ഷാ വീഴ്ചകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, തപാൽ തടസ്സങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കുടുംബാംഗങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കപ്പലിലെ ശൗചാലയങ്ങളെല്ലാം തകർന്ന നിലയിലാണ്. മാസങ്ങളോളം ചൂടുവെള്ളമില്ലാതെയാണ് കുളിയും മറ്റും. ഭക്ഷണം-സോപ്പ് തുടങ്ങിയവ വേണ്ടപോലെ ലഭിക്കുന്നില്ല.
യുദ്ധം കാരണം പശ്ചിമേഷ്യയിലെ വിതരണ ശൃംഖല തടസ്സപ്പെട്ടതിനാൽ ഭക്ഷണം, ശുചിത്വ സാമഗ്രികൾ, തപാൽ എന്നിവ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ടെന്ന് നാവികസേന സമ്മതിച്ചു. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് നാവികസേനയുടെ വാദം.
