ലഖ്‌നൗ: ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ ക്ഷേത്രം സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെഎൻയുവിന് ഫണ്ട് കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിശ്വനാഥ ക്ഷേത്രത്തിൻ്റെ മാതൃകയിൽ ജെഎൻയുവിലും ക്ഷേത്രം വേണമെന്നാണ് ആവശ്യം. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നടന്ന ‘ ഇന്ത്യൻ നോളേജ് ട്രെഡീഷൻ ‘ സെമിനാറിൽ സംസാരിക്കുകയായിരുന്നു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുസ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന ബിഎച്ച്‌യു സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ ആശയം ജെഎൻയു സ്വീകരിക്കണമെന്നും ശാന്ത്രിശ്രീ ധുലിപ്പുടി പറഞ്ഞു. നിലവിൽ സാമ്പത്തിക പ്രശ്നങ്ങൾ വരുമ്പോൾ സർക്കാരിനോട് യാചിക്കുകയാണ് ജെഎന്ഡയു ചെയ്യുന്നത്. ബിഎച്ച്‌യുവിലെ വിശ്വനാഥ ക്ഷേത്രം കണ്ടതിന് ശേഷമാണ് തനിക്ക് ഈ ആശയം ലഭിച്ചത്. കാമ്പസിൽ വെങ്കിടേശ്വര ക്ഷേത്രം കൊണ്ടുവരണമെന്ന് താൻ ജെഎൻയുവിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. താൻ വരുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. അതിനാൽത്തന്നെ ക്ഷേത്രത്തിലൂടെ ധാരാളം പണം സമ്പാദിക്കാൻ കഴിയുമെന്ന് തനിക്കറിയാമെന്നും വൈസ് ചാൻസലർ പറഞ്ഞു.
ജെഎൻയുവിലെ ചരിത്രകാരന്മാർ വസ്തുതകളെയും വ്യാഖ്യാനങ്ങളെയും കീഴ്മേൽ മറിക്കുകയാണെന്നും ശാന്തിശ്രീ ധുലിപ്പുടി ആരോപിച്ചു. “വസ്തുതകൾ പവിത്രമാണ്, എന്നാൽ വ്യാഖ്യാനങ്ങൾ വ്യത്യാസപ്പെടാം. എന്നാൽ ജെഎൻയുവിലെ നമ്മുടെ ചരിത്രകാരന്മാർ അതിനെ തലകീഴാക്കി. വ്യാഖ്യാനങ്ങളാണ് പവിത്രമെന്നും വസ്തുതകൾക്ക് മാറ്റം വരാമെന്നുമാണ് അവർ പറയുന്നത്.”- ശാന്തിശ്രീ പറഞ്ഞു.
2022 ഫെബ്രുവരി 7-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രൊഫസർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചത്. അതോടൊപ്പം തന്നെ, ജെഎൻയു പോലെയൊരു ഉന്നതമായ സർവ്വകലാശാലയില്‍ വൈസ് ചാൻസലറാകാൻ യോഗ്യതയില്ലാത്തയാളാണ് ധുലിപ്പുടിയെന്ന വിമർശനവും ഉയർന്നിരുന്നു. വിസിയായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ച് ശാന്തിശ്രീ ധൂലിപ്പുടി അയച്ച കത്തും ഗ്രാമർ പിഴവുകൾകൊണ്ട് വളരെയേറെ ചർച്ചയായിരുന്നതാണ്.
