കൊച്ചി : I പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലർ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ജസ്റ്റിസ്മാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
ഡിജിപി രാവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. തിരുവിതാംകൂറിലും, കൊച്ചിയിലും പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന കീഴ്‌വഴക്കം ആണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു .
വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികളുടെ വാദം വിശദമായി കേൾക്കാൻ തീരുമാനമെടുത്ത ഹൈക്കോടതി കേസ് അടുത്ത മാസം 17 നു വീണ്ടും പരിഗണിക്കും. ക്ഷേത്രങ്ങളിൽ അടക്കം ക്രമസമാധാന പരിപാലനത്തിന് അല്ലാതെ യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു നിർദ്ദേശം. ഇത് പല ക്ഷേത്രങ്ങളിലെയും ചടങ്ങുകൾക്ക് തടസ്സമാകുമെന്ന് കണ്ടാണ് സ്റ്റേ അനുവദിച്ചത്.
