തിരുവനന്തപുരം : പകർച്ചവ്യാധി വരാനുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റി. സിസ്റ്റത്തിന്റെ വിടവ് നികത്തണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്നും ഹൈപവർ കമ്മിറ്റി
ശുപാർശ ചെയ്യുന്നു.
രോഗസംബന്ധമായ വിവരങ്ങൾ നൽകുന്ന ആരോഗ്യവകുപ്പിന്റെ പോർട്ടലുകൾ ജനകീയമാക്കണമെന്ന് ഹൈപവർ കമ്മിറ്റിയുടെ ശുപാർശയിലുണ്ട്. ജില്ലാ കോഡിനേറ്റർമാർ വഴിയും ആശ വർക്കർമാർ വഴിയും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തണം, സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള രോഗവിവര കണക്കുകൾ കൂടി ഔദ്യോഗികമാക്കണം, കേരളം മുഴുവൻ പകർച്ചവ്യാധി കലണ്ടർ ലഭ്യമാക്കണം, .ഇത് മുൻകൂട്ടി കണ്ട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും ആരംഭിക്കണം എന്ന് തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച ഹൈപവർ കമ്മിറ്റി, ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ഏകോപിപ്പിക്കണമെന്നും ശുപാർശയിൽ നിഷ്‌ക്കർഷിക്കുന്നു.
സ്കൂളുകൾ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പകർച്ചവ്യാധി കലണ്ടർ സംബന്ധിച്ച് അവബോധം നൽകണം. സ്കൂൾ അസംബ്ലികളിൽ പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടുത്തണം. എപ്പിഡമിക് കലണ്ടർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താം. തട്ടുകടകൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്താൻ സ്ക്വാഡുകൾ സജീവമാകണം. ആശാവർക്കർമാരെ എൻഫോഴ്സ്മെന്റിന്റെ ഭാഗമായി ഫീൽഡിൽ ഉപയോഗിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു.
