തിരുവനന്തപുരം : സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി. ഈ മാസം 29ന് ഹാജരാകണം എന്നാണ് നിർദ്ദേശം. പരിശോധനകളില്‍ എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ അവധി ബുധനാഴ്ച അവസാനിച്ചു. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമെ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.
താൽക്കാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവിൽ ഇഡി നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ രണ്ട് അക്കൗണ്ടും എക്‌സാലോചിക്കിന്റെ ഒരു അക്കൗണ്ടും ഉൾപ്പെടും. അതേസമയം, വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച ഇഡിയ്ക്ക് സിഎംആർഎല്ലുമായുള്ള ഇടപാടിന്റെ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും സുപ്രധാന രേഖകൾ വീണ അന്വേഷണ ഏജൻസിയിൽ നിന്ന് മറച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കർ തുറന്നത്.
