Thursday, August 6, 2026

‘അമ്മ’യിൽ കൂട്ടരാജി; ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തെന്ന് ശ്വേതാ മേനോൻ

Date:

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു.  നേതൃത്വത്തിനെതിരെ വന്ന കടുത്ത  വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കൂട്ടരാജി. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമായിരുന്നു സംഭവ ബഹുലമായ തീരുമാനം.

വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കിടെ തന്നെ അസ്വാരസ്യങ്ങൾ പുറത്തുവന്നു. . റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ച് എണീറ്റ് പോയി. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.

അമ്മ സംഘടനയിൽനിന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ശ്വേതാ മേനോൻ, കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും അതൊരു അജണ്ടയായിരുന്നുവെന്നും തുറന്നടിച്ചു. “പാവകളായി ഇരുന്നില്ലെങ്കിൽ ആ സ്ഥാപനം ഓടിക്കാൻ പറ്റില്ല. അങ്ങനെയൊരു പാവയാകാൻ താൻ തയ്യാറല്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.” ശ്വേതാ മേനോൻ  പറഞ്ഞു.

“എനിക്കൊരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യം തുറന്നുപറയും. അമ്മയിൽനിന്ന് രാജി വെച്ചു. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയാണ്. അമ്മ സംഘടനയെക്കുറിച്ച് മുൻപ് ചില വനിതകൾ പറഞ്ഞതുപോലെ ഒരു കാര്യം ഇന്നെനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അതൊരു അജണ്ടയായിരുന്നു. രജിസ്ട്രേഷനെത്തിയവരെ നിർബ്ബന്ധപൂർവ്വം കൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പിടുവിച്ചു. നമ്മളോട് ഒരക്ഷരം പറയാതെ ഒരു അജണ്ട വെച്ച് നമ്മളെ പുറത്താക്കാൻ നോക്കി.”

“നമ്മുടെ സമിതിയിലെ ട്രഷറർ രഹസ്യമായി കടന്നുകളഞ്ഞയാളായിരുന്നു. അദ്ദേഹം എങ്ങോട്ടേക്കോ ഓടി രക്ഷപ്പെട്ടു. മേയ് ഒന്നാം തീയതി അമ്മയുടെ ഒരു ജീവനക്കാരിയെ പുറത്താക്കിയതിനുശേഷം പോലീസിലും ലേബറിലും പരാതി നൽകിയപ്പോൾ കമ്മിറ്റിയെപ്പോലും അറിയിക്കാതെ അദ്ദേഹം ഓടിപ്പോയി. അങ്ങനെതന്നെയേ ഞാൻ പറയൂ. ഈ ഭരണസമിതി വന്നശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തീയതി മുതലുള്ള എല്ലാ കണക്കുകളും കൃത്യമാണ്. അതിനുമുൻപുള്ള ബാബുരാജ് നേതൃത്വം വഹിച്ച കമ്മിറ്റിയുടെ കണക്കുകളിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്.”

“അമ്മ സംഘടനയുടെ ഒരു കാര്യവും പുറത്തുപറയാത്തത് ചെറിയ ഒരു സംഘടനയല്ലേ എന്നുവിചാരിച്ചിട്ടാണ്. അമ്മയുടെ അംഗമല്ല എന്നതാണ് ഇന്നെനിക്ക് ഏറെ ആശ്വാസം തരുന്ന കാര്യം. ഈ രാജിക്ക് കാരണം കുറ്റാരോപിതരായ കുറച്ചുപേരാണ്. അവരുടെ പേര് പറയില്ല. അതിനെക്കുറിച്ച് പിന്നീട് തുറന്നുസംസാരിക്കും.” ശ്വേതാ മേനോ ൻ വ്യക്തമാക്കി.

Share post:

Popular

More like this
Related

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം,  വീട്ടിൽ വെള്ളം കയറിയവർക്ക് 10,000 രൂപ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം  :കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി...

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്: 3 എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

കണ്ണൂര്‍ :കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന്...