ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ അടുത്ത നീക്കത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അദ്ദേഹത്തിൻ്റെ തീരുമാനം പുന:പരിശോധിക്കാനുള്ള ബിജെപി നേതൃത്വത്തിൻ്റെ നെട്ടോട്ടത്തിനിടയിലാണ് രാജി പ്രഖ്യാപനം വരുന്നതെന്നും കൗതുകം. ഒടുവിൽ ബിജെപി സംസ്ഥാന ചുമതലയുള്ള നിതിൻ നബിൻ രാജി സ്വീകരിച്ചു.
ചൊവ്വാഴ്ച, അണ്ണാമലൈ ന്യൂഡൽഹിയിൽ നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ് എന്നിവരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും പാർട്ടിയിൽ നിന്ന് പിന്മാറാനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം പാർട്ടി നേതൃത്വത്തോട് വിശദീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.
തമിഴ്നാട്ടിൽ ബിജെപിയുടെ അഭിലാഷങ്ങൾക്കേറ്റ വലിയ തിരിച്ചടിയായിട്ടാണ് അണ്ണാമലൈയുടെ രാജിയെ പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ആക്രമണാത്മകമായ പ്രചാരണ ശൈലിയും അടിത്തട്ടിലേക്കുള്ള കൃത്യമായ ഇടപെടലും തമിഴ് നാട്ടിൽ ബിജെപിക്ക് കൂടുതൽ കരുത്തായിരുന്നതായാണ് പറയുന്നത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ, ബിജെപി തമിഴ്‌നാട്ടിൽ തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയസാദ്ധ്യത ഗണ്യമായി വർദ്ധിപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു – 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 3.6 ശതമാനമായിരുന്ന വോട്ട് വിഹിതം 2024 ൽ 11.2 ശതമാനമായി വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വോട്ട് വിഹിതത്തിൽ വർദ്ധനവ് ഉണ്ടായിട്ടും, ബിജെപിക്ക് തമിഴ്നാട്ടിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. കോയമ്പത്തൂരിൽ അണ്ണാമലൈ തന്നെ പരാജയപ്പെട്ടു. 2025 ഏപ്രിലിൽ, അദ്ദേഹത്തെ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നൈനാർ നാഗേന്ദ്രൻ മാറ്റി. എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമിയുമായുള്ള പാർട്ടിയുടെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമമായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ട ഒരു നീക്കമായിരുന്നു ഇത്.
തുടർന്ന് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ജൂനിയർ പങ്കാളിയായി ബിജെപി മത്സരിച്ചു. പാർട്ടിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞെങ്കിലും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് വിഹിതം 11 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിൽ താഴെയായി കുത്തനെ കുറഞ്ഞു.
