തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെതിരെ (SIR) ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണക്കുകയും ചെയ്തു. മുസ്ലിം ലീഗ് എംഎൽഎമാരായ യു എ ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു. എസ്ഐആർ നടപടികൾ ഉപേക്ഷിക്കണമെന്നും സുതാര്യമായി പട്ടിക പരിഷ്ക്കരിക്കണമെന്നും നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് എസ്ഐആർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ രീതിയിലാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബിഹാർ എസ്ഐആറിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോൾ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാനാവില്ല.
ദീർഘകാല തയ്യാറെടുപ്പും കൂടിക്കാഴ്ചയും ആവശ്യമായ എസ്ഐആറിൽ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിലാഴ്ത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2024ലെ വോട്ടർപട്ടിക എസ്ഐആറിന് അടിസ്ഥാനമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. മൗലികാവകാശത്തെ ഹനിക്കുന്ന നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കി.
അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് മുന്നോടിയായി 2002ൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെയും നിലവിലെ വോട്ടർ പട്ടികയുടെയും സാങ്കേതിക പരിശോധന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. ഇരു പട്ടികകളും താരതമ്യം ചെയ്ത് എത്രത്തോളം വ്യത്യാസമുണ്ടെന്ന് ഐ ടി സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം. 2002ലെ പട്ടികയെ അപേക്ഷിച്ച് 2025ലെ പട്ടികയിൽ 53.25 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്.

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. Registrera dig