കൊച്ചി : 750-ൽപ്പരം ജീവനക്കാരെ പിരിച്ചുവിട്ട കോറോ ഹെൽത്ത് മാനേജ്മെൻ്റ് കടുത്ത നിലപാടിൽ. ഓഫീസ് ഇന്നും തുറക്കാൻ തയ്യാറായില്ല. പകരം ലേബർ കമ്മീഷണർ എത്തി ഹാജർ രേഖപ്പെടുത്തി. വെളളിയാഴ്ച വരെ ഈ രീതി തുടരുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. തൊഴിൽവകുപ്പ് ആണ് ഹാജർ രേഖപ്പെടുത്തിയത്. ഓഫീസ് തുറന്നില്ലെങ്കിലും ഹാജർ രേഖപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കൊറോ ഹെൽത്ത് കോഴിക്കോട് ഓഫീസിലും ജീവനക്കാർ എത്തി. ഓഫീസിന് പുറത്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്.
ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ പത്താം തീയതിവരെ ഈ രീതി തുടരാൻ ആയിരുന്നു നിർദ്ദേശം. ചർച്ച നടത്താൻ കമ്പനി പ്രതിനിധികൾ ആരും സ്ഥലത്ത് എത്തിയിട്ടില്ല. തൊഴിൽ വകുപ്പ് നൽകിയ അറ്റൻഡൻസ് രേഖയിൽ ഒപ്പിട്ട് ജീവനക്കാർ പിരിഞ്ഞു. ധാരണ കമ്പനി ലംഘിച്ചതായി എംഎൽഎ ജയന്ത് പറഞ്ഞു. ആരുടേയും ജോലി പോകാതിരിക്കാൻ ആണ് സർക്കാർ മുൻഗണന നൽകുന്നത്. കമ്പനിയെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുമെന്നും സർക്കാർ തലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു. അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിനടപടിയിലേക്ക് കടക്കാം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് ആണ് ഇങ്ങനെ മര്യാദ ഇല്ലാതെ ജീവനക്കാരെ പിരിച്ചു വിടാൻ കമ്പനികൾക്ക് അധികാരം നൽകുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി.
