കോഴിക്കോട് : വയനാട് മേപ്പാടി – കള്ളാടി മണ്ണിടിച്ചിലിൽ മരണം 5 ആയി. ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിൽ എഞ്ചിനീയർമാരും സുരക്ഷാ ജീവനക്കാരുമാണെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. .മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ആനക്കാംപൊയിൽ-കല്ലടി-മേപ്പാടി ഇരട്ട തുരങ്ക പദ്ധതിയുടെ പണികൾ പുരോഗമിക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് സംഭവം.
മണ്ണിനടിയിൽ പെട്ടുപോയവർക്കായി തിരച്ചിൽ നടത്തുകയാണ്. ഫയർഫോഴ്സും എൻടിആർഎഫ് സംഘവും സ്ഥലത്ത് തുടരുകയാണ്. മന്ത്രി ടി സിദ്ദിഖ്, റവന്യൂ മന്ത്രി എ പി അനിൽകുമാർ എന്നിവർ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.
കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്.ചുളിക്ക GLP സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. 66 കുടുംബങ്ങൾ ആണ് ഇവിടെ ഉള്ളത്. ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 265 മില്ലിമീറ്റർ മഴ ലഭിച്ചു – ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. വയനാട്, കോഴിക്കോട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
