ഖത്തറിലെ റാസ് ലഫാൻ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് പരിക്കേറ്റു. ഈ വർഷം ആദ്യം ഇറാനിയൻ മിസൈൽ ആക്രമണത്തിൽ തകർന്ന പ്ലാന്റുകളിലെ ഉൽപ്പാദനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സ്ഫോടനം ഉണ്ടായത്.
രാജ്യത്തെ പ്രധാന എൽഎൻജി ഉൽപ്പാദന, കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യാവസായിക നഗരത്തിന്റെ ഭാഗമായ ബർസാനിലെ പ്രാദേശിക വാതക വിതരണ കേന്ദ്രത്തിൽ ഉണ്ടായ ഒരു “സാങ്കേതിക അപകടം” എന്നാണ് ഖത്തർ അധികൃതർ സംഭവത്തെ വിശേഷിപ്പിച്ചത്.

13 പേർ മരിച്ചതായും 66 പേർക്ക് പരിക്കേറ്റതായും ഖത്തർ ഊർജ്ജ മന്ത്രാലയം അറിയിച്ചുവെങ്കിലും മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ദോഹയിലെ ഇന്ത്യൻ എംബസി നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ കാണാതായതായും അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനാലകൾ തകർന്നു. വ്യാവസായിക സമുച്ചയത്തിൽ നിന്ന് 70 കിലോമീറ്ററിലധികം അകലെയുള്ള മദ്ധ്യദോഹയിലുടനീളം സ്ഫോടന പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്, ഇത് താമസക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാജ്യത്തിന്റെ എൽഎൻജി കയറ്റുമതി ശേഷിയെ ബാധിച്ചിട്ടില്ലെന്നും സംഭവത്തിന്റെ ഫലമായി പാരിസ്ഥിതിക അപകടമൊന്നുമില്ലെന്നും ഖത്തർ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ എൽഎൻജി വ്യവസായത്തിന്റെ കേന്ദ്രമാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി. വാർഷിക ഉൽപ്പാദന ശേഷി 77 ദശലക്ഷം മെട്രിക് ടൺ ആണ്. മാർച്ചിൽ ഇറാനിയൻ മിസൈലുകൾ രണ്ട് പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകളിൽ പതിച്ചത് ഖത്തറിന്റെ എൽഎൻജി കയറ്റുമതി ശേഷിയുടെ ഏകദേശം 17 ശതമാനം കുറച്ചു. തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കുമെന്ന് ഖത്തർ എനർജി മുമ്പ് പറഞ്ഞിരുന്നു. സംഘർഷം ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഓൺഷോർ പ്രോസസ്സിംഗ് സൗകര്യങ്ങളിൽ നിന്നും ഏകദേശം 10,000 തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർബ്ബന്ധിതരാക്കി.
മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളിലൊന്നാണ് ഖത്തർ. യുദ്ധകാലത്ത് ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഖത്തറിനെ ആവർത്തിച്ച് ലക്ഷ്യം വച്ചിരുന്നു. ഒരു ഘട്ടത്തിൽ ആഗോള എൽഎൻജി വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഗൾഫിൽ കുടുങ്ങിപ്പോയിരുന്നു. ഇപ്പോൾ കയറ്റുമതി ക്രമേണ പുന:രാരംഭിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് ഈ വൻ സ്ഫോടനത്തിൻ്റെ പരിണതഫലം കൂടി ഏറ്റുവാങ്ങേണ്ടിവന്നത്.
