കൊച്ചി : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുമ്പിൽ ഹാജരായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30 നാണ് വീണ ഹാജരായത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് ഇഡി വീണയ്ക്ക് സമൻസ് അയച്ചത്. മുൻപ് നിശ്ചയിച്ച തീയതിയിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് നേരത്തെ വീണ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതുക്കിയ തീയതിയിൽ സമൻസ് അയച്ചത്.
ചോദ്യം ചെയ്യലിന് വീണ എത്തിയപ്പോൾ ഇഡി ഓഫീസിന് പുറത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇഡി ഓഫീസിന് മുന്നിൽ വാഹനം ഇറങ്ങിയ വീണ ഓഫീസിനുള്ളിലേക്ക് നടന്ന് പോവുകയായിരുന്നു. വീണയുടെ ഐടി സ്ഥാപനമായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഇടപാടുകളുടെ പ്രസക്തമായ രേഖകൾ സഹിതം ഹാജരാകാനാണ് ഏജൻസി വീണയോട് ആവശ്യപ്പെട്ടിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സിഎംആർഎൽ സ്ഥാപകൻ ശശിധരൻ കർത്തയുടെ ഭാര്യയെയും മകനെയും തിങ്കളാഴ്ച കർത്തയുടെ മകളെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിഎംആർഎൽ കമ്പനിയിൽ നിന്ന് യാതൊരു സേവനവും നൽകാതെ എക്സലോജിക് കമ്പനി 2.78 കോടി രൂപ കൈപ്പറ്റി എന്ന ആരോപണത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനി മുഖേന, മുൻപ് വാങ്ങിയ വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരുന്നിട്ടും എക്സാലോജിക്കിന് 50 ലക്ഷം രൂപ വീണ്ടും വായ്പയായി നൽകിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു.
ഈ ഇടപാടുകളിലൂടെ വീണയും കർത്തയുടെ നേതൃത്വത്തിലുള്ള സി.എം.ആർ.എൽ മാനേജ്‌മെന്റും ചേർന്ന് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി ആരോപിക്കുന്നത്. എസ്.എഫ്.ഐ.ഒ 2025 ഏപ്രിലിൽ എറണാകുളത്തെ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് സിഎംആർഎൽ കമ്പനി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാകുന്നത്. ഈ റെയ്ഡിൽ ഏകദേശം 130 കോടി രൂപയുടെ സാങ്കൽപ്പിക ചെലവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ ഇഡി കണ്ടെത്തിയിരുന്നു
