പത്തനംതിട്ട : ഗവി-മീനാറിൽ വനത്തിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലായ വിനോദ് കുമാർ കുറ്റം സമ്മതിച്ചതയായും അറിയുന്നു. യുവതിയും താനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായും വാക്ക് തർക്കത്തിൽ പിടിച്ചു തള്ളിയപ്പോൾ സംഭവിച്ചുപോയതാണെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്
മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ വനത്തിലെ തോടിന്റെ കരയിൽ കണ്ടെത്തിയത്. യുവതി അംഗനവാടിയിലേക്ക് പോയതിന് പിന്നാലെ ഒരു ആദിവാസി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പറഞ്ഞതനുസരിച്ചാണ് വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ അംഗനവാടിയിലേക്ക് പോയ ഇവർ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്നാട്ടിലുള്ള ഇവരുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാട്ടുചോലയുടെ കരയിൽ കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മൽപിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്‌സക്ഷികൾ പറയുന്നു.
മൂഴിയാർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച യുവതിയുടെ ഭർത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുണ്ട്.
