കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം. രോഗ ബാധിതനായ 43 കാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
സ്ഥിതിഗതികൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. നിലവിൽ നിപ പ്രോട്ടോകോൾ ആണ് പാലിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. .
നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്നും ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നാളെ പൂനെ നാഷണൽ ഇൻറിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും. .
നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹൈറിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രോഗി ഒരു ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വയം വൃത്തിയാക്കിയിരുന്നു. അവിടെ ഒരു പക്ഷേ വൗവ്വാലിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കാമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി അറിയിച്ചു.
