ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ വിജ്ഞാപനമനുസരിച്ച്, 22% മുതൽ 30 % വരെ ക എക്സൈസ് ഡ്യൂട്ടിയിൽ കുറവുണ്ടാവുമെന്നാണ് അറിയുന്നത്. ഇതര ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
ഉയർന്ന എഥനോൾ അടങ്ങിയ പെട്രോളിനെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ, അത്തരം ഇന്ധന മിശ്രിതങ്ങൾ ഉത്പാദകർക്കും വിതരണക്കാർക്കും സാമ്പത്തികമായി കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ. കരിമ്പ്, ധാന്യങ്ങൾ തുടങ്ങിയ കാർഷിക അസംസ്‌കൃത വസ്തുക്കളിൽ നിന്ന് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നത്, ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ഒപ്പം, ആഗോള എണ്ണവിലയിലെ വ്യതിയാനങ്ങളിൽ നിന്നുള്ള രാജ്യത്തിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും ഉതകും. എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം കർഷകർക്ക് ഒരു അധിക വിപണി സൃഷ്ടിക്കുകയും ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുക എന്ന സർക്കാരിന്റെ വലിയ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുനുണ്ടെന്നാണ് റിപ്പോർട്ട്.
