കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളേജ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. ഇതിൽ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് നിർണ്ണായകമായത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴി ശരിവെയ്ക്കുന്നതാണിത്.
മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ സാഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനുമുന്‍പ് റാം എന്ന അദ്ധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് പുറത്തേക്ക് നിതിന്‍ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് മറ്റ് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് നിതിന് എന്തെങ്കിലും മോശം അനുഭവം ഉണ്ടിയിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികളായ അദ്ധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അദ്ധ്യാപകരും ഒളിവിലാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരത്തെത്തി രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
ദന്തല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ത്ഥികള്‍ ആദ്യമെ പ്രതികരിക്കേണ്ടതായിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ത്ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന്‍ ആവശ്യപ്പെട്ടു.
