തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് (പി.എസ്.സി) സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ അടിയന്തരമായി പുറത്തുവിടാനാണ് കമ്മിഷൻ ഉത്തരവിട്ടത്. നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകൾ പരസ്യപ്പെടുത്താൻ കമ്മീഷൻ നിർദ്ദേശിച്ചത്.
ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകളും അഭിമുഖത്തിൽ അവർക്ക് ലഭിച്ച മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളിൽ നിയമനം നേടിയവർ ഇടതുപക്ഷ സംഘടനാ പ്രവർത്തകരാണെന്നാണ് ആരോപണം.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്‌സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന് ചേർത്ത് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
ഇരുനൂറിലേറെപ്പേർ പരീക്ഷയെഴുതി. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് നിയമനശുപാർശ അയച്ച് 2025 ജൂണിൽ നിയമനവും നൽകി.
