ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജൂലൈ 6 ന് ഇന്തോനേഷ്യയിലേക്ക് യാത്രതിരിക്കും. സന്ദർശന വേളയിൽ, ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വാങ്ങാനുള്ള ഇന്തോനേഷ്യയുടെ തീരുമാനം പ്രധാന ചർച്ചയായേയ്ക്കും. മാർച്ചിൽ അന്തിമമാക്കിയ പ്രാരംഭ സിംഗിൾ-സിസ്റ്റം കരാറിനപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകളിൽ തീരദേശ, മൊബൈൽ ലോഞ്ചറുകൾ, റഡാറുകൾ, പരിശീലനം, അറ്റകുറ്റപ്പണികൾ, സമഗ്ര പിന്തുണാ പാക്കേജ് എന്നിവ ഉൾപ്പെടാനും സാദ്ധ്യത കൽപ്പിക്കുന്നു.
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഒരു പ്രധാന സ്തംഭമായി കണക്കാക്കുന്ന ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസിലേക്ക് എത്തിക്കാനുള്ള ശ്രമം ഇതിനകം തന്നെ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിയറ്റ്നാമുമായും ഇന്തോനേഷ്യയുമായും ഇന്ത്യയുടെ ചർച്ചകൾ പുരോഗമനവഴിയിലുമാണ്. 375 മില്യൺ ഡോളറിന്റെ കരാറാണ് ഇന്ത്യ ഫിലിപ്പീൻസുമായി ഒപ്പുവച്ചത്, 2024 മുതൽ ഡെലിവറികൾ ആരംഭിക്കും. സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ആദ്യ കയറ്റുമതിയായിരുന്നു ഇത്.
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. ഇന്തോനേഷ്യ ഇത് ഓർഡർ ചെയ്താൽ, ഫിലിപ്പീൻസിന് ശേഷം ഈ മിസൈൽ സംവിധാനത്തിന്റെ രണ്ടാമത്തെ കയറ്റുമതിയായിരിക്കും ഇത്. ഇന്തോ-പസഫിക് മേഖലയിലെ ഈ രണ്ട് പ്രധാന പങ്കാളികൾ തമ്മിലുള്ള പ്രതിരോധ ബന്ധങ്ങളെ ഈ കരാർ കൂടുതൽ ആഴത്തിലുള്ളതാക്കും. സമുദ്ര സുരക്ഷ, പ്രതിരോധ വ്യാവസായിക സഹകരണം, ഇന്ത്യൻ മഹാസമുദ്രത്തിലെയും ആസിയാൻ മേഖലകളിലെയും മെച്ചപ്പെട്ട ഏകോപനം എന്നിവയായിരിക്കും ഈ സന്ദർശനത്തിന്റെ കേന്ദ്രബിന്ദു.
