(Photo Courtesy : FIFA / X)
ന്യൂയോർക്ക് : ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ മഞ്ഞപ്പട മലർന്നടിച്ചു വീണു. ആറാം ലോകകപ്പ് എന്ന ബ്രസീലിയൻ പ്രതീക്ഷകളെ ഹാലാൻഡ് തകർത്തെറിഞ്ഞു. ഫുട്‌ബോളിൽ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കൽ പോലും തോൽപ്പിക്കാനാവാത്ത ഒരേയൊരു ടീമായി നോർവെ ന്യൂ ജേഴ്‌സിയിലും തലയുയർത്തി നിന്നു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലും നോർവെയും ഇതുവരെ ആറ് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ലെന്നത് ഈ ലോകകപ്പ് വേദിയും സാക്ഷ്യപ്പെടുത്തി. അങ്ങനെ ബ്രസീലിനെ അട്ടിമറിച്ച് (2-1) നോർവെ ക്വാർട്ടറിലേക്ക്, ബ്രസീൽ പുറത്തേക്കും.

79-ാം മിനിറ്റിലാണ് മഞ്ഞപ്പടക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയ ആദ്യ ഗോൾ പിറന്നത്. എർലിങ് ഹാളണ്ടിന്റെ ഹെഡർ ബ്രസീൽ വല തുളച്ചുകയറിയപ്പോൾ കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ചിലും അതിൻ്റെ മുറിവേറ്റുകാണും. ആദ്യ ഗോൾ പിറന്ന് പതിനൊന്ന് മിനുട്ട് കഴിഞ്ഞില്ല, ഇടിമിന്നൽ കണക്കെയുള്ള ഒരു ഇടംകാലൻ ഷോട്ടിൽ ഹാളണ്ട് നോർവെയുടെ വിജയവും കാനറികളുടെ പതനവും പൂർത്തിയാക്കി. ഈ ലോകകപ്പിൽ ഹാളണ്ടിന്റെ ഏഴാം ഗോളായിരുന്നു ഇത്.
കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നെയ്മറാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്. 14-ാം മിനിറ്റിൽ ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ പെനാൽറ്റിയുടെ വില മഞ്ഞപ്പട തിരിച്ചറിഞ്ഞത് അപ്പോഴാണ്.
മത്സരത്തിൻ്റെ ആകെ തുക വലിയ ഡെക്കറേഷനൊന്നുമില്ലാതെ ഈ പറയുന്ന അമ്പരപ്പിക്കുന്ന കണക്കുകളിലുണ്ട് – ആദ്യ ഗോൾ പിറക്കുന്നതിന് തൊട്ടു മുൻപ്, 78-ാം മിനിറ്റ് വരെ നോർവേ 523 പാസുകൾ പൂർത്തിയാക്കിയപ്പോൾ ബ്രസീലിൻ്റേത് വെറും 203 എണ്ണം മാത്രമായിരുന്നു. നോർവേ അതിശയകരമായ മാസ്റ്റർക്ലാസ് പുറത്തെടുത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. മറിച്ച്, ചാമ്പ്യൻമാർ ഒരിക്കലും കൂടുതൽ അവസരങ്ങൾക്കായി പോരാടിയില്ലെന്നതാണ് യാഥാർത്ഥ്യം.
