ന്യൂഡൽഹി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. എസ്ഐആറിൽ പേര് ഇല്ലാത്തതിനാൽ പാസ്പോർട്ട് വെരിഫിക്കേഷൻ സാദ്ധ്യമല്ലെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് പുതിയ പാസ്പോർട്ട് നൽകാതിരുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെ തീരുമാനം മാറ്റാൻ സർക്കാർ നിർബ്ബന്ധതിരായി. ഇതോടെ കൊൽക്കത്ത പോലീസ് പുതിയ വേരിഫിക്കേഷന് റിപ്പോർട്ട് നൽകി.
മാര്‍ച്ച് 27നാണ് എസ്‌ഐ ആറിന്റെ നടപടിക്കിടെ ആർ രാജഗോപാലിന്റെ പേര് വെട്ടിയവിവരം തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചത്. ഇതിന് മുൻപ് തന്നെ ഫെബ്രുവരി 27ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. വെരിഫിക്കേഷനായി പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ എസ്ഐആറിൽ പേര് വെട്ടിയ വിവരവും അപ്പീൽ നൽകിയ കാര്യവും പോലീസിനെ രാജഗോപാൽ അറിയിച്ചു. പാൻകാർഡ് അടക്കം മറ്റ് രേഖകളും സമർപ്പിച്ചു. പേര് എസ്‌ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാദ്ധ്യമല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
