തിരുവന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദ്ദേശം അടങ്ങിയ ധനബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തുടർന്ന് ബില്ലിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തത് അവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി കൂടിയായ സിപിഐഎം അംഗം കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്നും കാര്യോപദേശസമിതിയുടെ അനുമതി വാങ്ങിയെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമപ്രശ്നം സ്പീക്കർ തള്ളി. തുടർന്ന് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പുതിയ രീതിയിൽ മദ്യവ്യാപനത്തിനുള്ള സൗകര്യമൊരുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അഴിമതിക്ക് തുടക്കം കുറിക്കുന്നുവെന്നു. സർക്കാർ തുടക്കത്തിൽ തന്നെ വൻ അഴിമതി നടത്തുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആബാലവൃന്ദം ജനങ്ങളും ഇതിനെ എതിർക്കും. ചർച്ച ചെയ്തത് വ്യക്തത വരുത്തിയതിനുശേഷം മാത്രമാണ് ഇത്തരം ഒരു കാര്യം വേണോ എന്ന് ഭരണത്തിലുള്ളവർ തീരുമാനിക്കേണ്ടത്. യുഡിഎഫ് മുന്നണിക്ക് അകത്ത് പോലും ചർച്ച നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
അന്ന് മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ തലത്തിൽ ചർച്ച ചെയ്യും എന്നാണ്. എന്നാൽ വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, ചർച്ച നടത്തിയിട്ടില്ല. എന്തിനാണ് ഇത്ര ധൃതിയെന്ന് പിണറായി ചോദിച്ചു. മുഖ്യമന്ത്രി ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാകുന്നു. ഏതു എതിർപ്പുണ്ടായാലും ഇത് നടപ്പിലാക്കണമെന്ന വാശിയിലാണ് സർക്കാർ. ഇതിലാണ് അഴിമതിയുടെ പ്രശ്നം വരുന്നത്. മുഖ്യമന്ത്രി നടപ്പിലാക്കും എന്ന് തന്നെയാണ് പറഞ്ഞതെന്ന് പിണറായി വിജയൻ പറഞ്ഞു.
