Wednesday, July 1, 2026

‘തായ്‌വാനെ ചൈനയുമായി  പുന:സംയോജിപ്പിക്കുക എന്നത് ലക്ഷ്യം’ ; എന്ത് വിലകൊടുത്തും അത് നിറവേറ്റുമെന്ന് ഷി ജിൻപിംഗ്

Date:

[Photo Courtesy : X]

ബീജിംങ് : തായ്‌വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് തങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ ദൗത്യമാണെന്ന്
ആവർത്തിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) 105-ാം സ്ഥാപക വാർഷികാഘോഷത്തിൽ സംസാരിക്കവെയാണ് തായ്‌വാൻ പ്രശ്നം പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ചൈനീസ് പ്രസിഡൻ്റ് എടുത്ത് പറഞ്ഞത് . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണിതെന്നും അത് എന്ത് വിലകൊടുത്തും നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

തയ്‌വാന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന വിഘടനവാദ ഗ്രൂപ്പുകൾക്ക് ഷി ജിൻപിംഗ് തന്റെ പ്രസംഗത്തിൽ കർശന മുന്നറിയിപ്പ് നൽകി. അത്തരം എല്ലാ ഘടകങ്ങൾക്കെതിരെയും ചൈന നിർണ്ണായക നടപടി സ്വീകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തായ്‌വാൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള പാർട്ടിയുടെ തന്ത്രം പുതിയ സാഹചര്യങ്ങളിൽ പൂർണ്ണമായും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ പരമാധികാരവും സുരക്ഷയും വികസന താൽപ്പര്യങ്ങളും എന്ത് വിലകൊടുത്തും ചൈന സംരക്ഷിക്കുമെന്ന് ഷി ജിൻപിംഗ് പറഞ്ഞു. രാജ്യം ഒന്നാക്കുക എന്ന ലക്ഷ്യം എന്ത് പ്രതിസന്ധി നേരിട്ടും കൈവരിക്കുമെന്നും ആ ദിശയിലേക്കുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ശക്തമായ ഒരു രാഷ്ട്രത്തിന് ശക്തമായ ഒരു സൈന്യം അനിവാര്യമാണെന്നും ശക്തമായ ഒരു സൈനിക ശക്തിക്ക് മാത്രമേ ദേശീയ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും ചൈനീസ് പ്രസിഡന്റ് പ്രസ്താവിച്ചു. തായ്‌വാൻ കടലിടുക്കിൽ ചൈനയുടെ സൈനിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ പരാമർശം.

അവസരങ്ങൾക്കൊപ്പം തന്നെ ചൈന നിലവിൽ വലിയ അപകടസാദ്ധ്യതകളും വെല്ലുവിളികളും നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ചൈനീസ് പ്രസിഡന്റ് സമ്മതിച്ചു. ശത്രു എത്ര ശക്തനായാലും, പാത എത്ര ദുഷ്‌കരമായാലും, വെല്ലുവിളികൾ എത്ര ഗുരുതരമായാലും, ചൈന പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 
പ്രതിസന്ധികളെ കുറിച്ചുള്ള ജാഗ്രത ശക്തിപ്പെടുത്താനും, ആഭ്യന്തര-അന്തർദേശീയ സാഹചര്യങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും, ഉയർന്ന നിലവാരമുള്ള വികസനം മുന്നോട്ട് കൊണ്ടുപോകാനും പ്രസിഡന്റ് ഷി ജിൻപിംഗ് പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു. പാർട്ടിക്കുള്ളിലെ അഴിമതിക്കും അച്ചടക്കമില്ലായ്മയ്ക്കും എതിരെ അദ്ദേഹം കർശനമായ നിലപാട് സ്വീകരിച്ചു. പാർട്ടിയുടെ പരിശുദ്ധിയെയും ശക്തിയെയും ദുർബ്ബലപ്പെടുത്തുന്ന ഏതൊരു ഘടകത്തെയും ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

വിഴിഞ്ഞത്തെ അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാട് ദുരൂഹം; ഓഹരിവിൽപ്പന ആശങ്കാജനകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. അദാനി...

പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന്...